2009, ജൂൺ 13, ശനിയാഴ്‌ച

മുഖാമുഖം

അഭിമുഖത്തിന്‌ വന്ന മാധ്യമ പ്രതിനിധിയോടു കഥാകൃത്തായ എന്റെ സ്നേഹിതന്‍ പറഞ്ഞു: "നമ്മുടെയൊക്കെ ജീവിതം അതീവ സങ്ങ്കീര്നം ആയിരിക്കുന്നു." അഭിമുഖം അവസാനിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍ പോയപ്പോള്‍ ഞാന്‍ സ്നേഹിതനോട് ചോദിച്ചു." രാവിലെ ഓഫീസില്‍ പോയി കുറച്ചു നേരമിരുന്നു വീട്ടില്‍ തിരിച്ചെത്തി ഉച്ച ഊണ് കഴിച്ചു ഉറങ്ങുന്നു. മാസാവസാനം കനത്ത ശമ്പളം വാങ്ങുന്നു. ഭാര്യക്കും നല്ല ശമ്പളം . സീരിയലുകള്‍ക്ക് കഥയെഴുതി കാശുണ്ടാക്കുന്നു . വലിയ വീടും വിലകൂടിയ കാറും ഒക്കെയായി .. പിന്നെ എവിടെയാണ് സന്കീര്‍ ണത ?"
എന്റെ ചോദ്യം കേട്ടില്ലെന്നു നടിച്ച് അയാള്‍ വാര്‍ത്തകളില്‍ ശ്രദ്ധിച്ച് ഇരുന്നു.

പ്രതികരണം

യുവതലമുറയുടെ പ്രതികരണശേഷിയെക്കുറിച്ചായിരുന്നു ടൌണ്‍ഹാളില്‍ സെമിനാര്‍. സംസാരിച്ചവരെല്ലാം ഇന്നത്തെ യുവാക്കള്‍ പ്രതികരണശേഷി കുറഞ്ഞവര്‍ ആണെന്ന് അഭിപ്രായപ്പെട്ടു. അധ്യക്ഷന്‍ പറഞ്ഞു.:" നിങ്ങള്‍ പ്രതികരിക്കണം , ചിലപ്പോഴൊക്കെ രൂക്ഷമായി തന്നെ."
സെമ്നാര്‍ കഴിഞ്ഞ് ആളുകള്‍ മടങ്ങി. ഒരുസംഘം പാതയോരത്തെ ഹോട്ടലില്‍ കയറി പൊറോട്ടയും ചിക്കന്‍ കറിയും കഴിച്ചു. കാശുചോദിച്ച ഹോട്ടല്‍ ഉടമയുമായി വഴക്കുണ്ടാക്കി. വഴക്ക് മൂത്തപ്പോള്‍ അവര്‍ ഹോട്ടല്‍ തല്ലിപ്പൊളിച്ചു.
അങ്ങനെ പ്രതികരിക്കാന്‍ അറിയാമെന്ന് അവര്‍ പ്രതികരിച്ചു.

2009, ജൂൺ 7, ഞായറാഴ്‌ച

ദാഹം

ഉച്ചയുറക്കത്തില്‍നിന്ന് വിളിച്ച്ഉണര്‍ത്തിയതിനു ക്ഷമ ചോദിച്ച് വാതില്‍ക്കല്‍ നിന്ന കാഷായ വസ്ത്രധാരി മൃദുവായി മൊഴിഞ്ഞു ." ദാഹിക്കുന്നു, ഭഗിനി."
അവള്‍ ചുക്ക് വെള്ളവുമായി ഉമ്മറത്ത്‌ തിരിച്ചെത്തി. പാത്രത്തില്‍ നീട്ടിയ വെള്ളം വാങ്ങാതെ പൊടുന്നനെ അവളുടെ താലിമാല വലിച്ചുപൊട്ടിച്ച് മീനത്തിലെ ഉച്ചചൂടിലേക്ക് അയാള്‍ ബൈക്ക് പറത്തുന്നത് അമ്പരപ്പോടെ നോക്കിനിന്ന അവള്‍ ഉറക്കെ കരയാന്‍ ഒരു നിമിഷം മറന്നു.

2009, ജൂൺ 5, വെള്ളിയാഴ്‌ച

പുതുമുഖം

ഷൂട്ടിംഗ് ലൊക്കെഷനില്‍ അഭിമുഖത്തിന് വന്ന പത്രലേഖകനോട് നടി പറഞ്ഞു.:" ഇതുവരെ ചെയ്തിട്ടില്ലാത്ത അത്ര വ്യത്യസ്തമായ റോള്‍ ആണ് എനിക്ക് ഈ ചിത്രത്തില്‍. വല്ലാത്ത ഒരു ഇന്‍വോള്‍മെന്റ് തോന്നുന്നു. എന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ല് ആവും ഈ ചിത്രം. ഒരു ദേശിയ പുരസ്കാരത്തിന് വക ഉണ്ടെന്നാണ്‌ ഡയറക്ടര്‍സാര്‍ പറയുന്നത്."

കഴിഞ്ഞ പതിനാറു ചിത്രങ്ങ്ളിലെയും വേഷങ്ങളെ പറ്റി നടി ഇതുതന്നെയാണ് പറഞ്ഞതെന്ന് അഭിമുഖകാരന് അറിയില്ലായിരുന്നു. കാരണം അയാള്‍ പുതുമുഖമായിരുന്നുവല്ലോ.

വേനല്‍ക്കാലവസതി

കായലോരത്ത് ഒരു വേനല്‍ക്കാലവസതി യൌവനകാലം മുതല്‍ അച്ഛന്റെ മോഹമായിരുന്നു. തീവ്രമായ ഒരു പ്രണയ ബന്ധം പോലെ അച്ഛനത് മരിക്കുന്നത് വരെ നിലനിര്‍ത്തി . വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തോടൊപ്പം കുറച്ചു ദിവസം അവിടെ താമസിക്കാന്‍ അഛന്‍ മാറ്റിവെച്ചു. അവര്‍ അവിടെ ചെലവഴിച്ച നാളുകളുടെ ചാരുത അമ്മ ആവര്‍ത്തിച്ചിരുന്ന പഴയ കഥകളിലൂടെ അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു.

തന്‍റെ മകന്‍ വലുതായി വിവാഹിതന്‍ ആയപ്പോള്‍ മധുവിധു നാളുകള്‍ അവിടെ ആവാമെന്ന് അമ്മയാണ് നിര്‍ദേശിച്ചത്. കായലില്‍ നിന്നു വരുന്ന ശുദ്ധമായ കാറ്റ്, കായല്‍ വെളളത്തില്‍ വീണുകിടക്കുന്ന പൂനിലാവ്‌, പൊരിച്ച കായല്‍മീന്‍ , നല്ലവരായ ഗ്രാമവാസികള്‍ ... നഗരവധുവിനു അയാള്‍ പ്രലോഭനങ്ങള്‍ നല്കി.

ഏറെക്കാലം പൂട്ടിക്കിടന്ന ജനലുകളും വാതിലുകളും അവര്‍ സാന്ധ്യവെളിച്ചത്തിലേയ്ക്കു തുറന്നിട്ടു. പൊടുന്നനെ കായലില്‍നിന്നു അടിച്ചുകയറിയ കാറ്റു മുറിയല്‍ ദുര്‍ഗന്ധം നിറച്ചു. കൊതുകുകളുടെ സംഘങ്ങളുടെ നിറുത്താത്ത ആക്രമണം . കായലോരത്ത് കൂട്ടിയിട്ട ചെറിയ മാലിന്യത്തില്‍ നിന്നു ഉയരുന്ന ചീത്ത ഗന്ധം . കടിപിടി കൂടുന്ന നായ്ക്കളുടെ ഒച്ചകള്‍ . പിന്നെ എന്തൊക്കെയോ അപശബ്ദങ്ങള്‍ . കായലോര വസതിയിലെ ആദ്യരാത്രി തങ്ങള്‍ക്കു വിനയാവുമെന്ന് ഉറപ്പായപ്പോള്‍ ഇരുട്ട് അധികംആവുംമുമ്പു അവര്‍ മടക്കയാത്ര തുടങ്ങി.

2009, ജൂൺ 3, ബുധനാഴ്‌ച

പതിമൂന്നാമന്‍

പന്ത്രണ്ടുപേര്‍ ചേര്ന്നു ഒരു കമ്പനി ഉണ്ടാക്കി. അത് നന്നായി നടന്നു വരികയായിരുന്നു. അതിനിടെ അതില്‍ പങ്കു ചേരണമെന്ന കടുത്ത ആഗ്രഹം പ്രകടിപ്പിച്ച്‌ ഒരു പതിമൂന്നാമന്‍ വന്നു . അയാള്‍ മറ്റുള്ളവരുടെ പിന്നാലെ തന്റെ ആഗ്രഹപൂര്‍ത്തിക്കായി കുറെ നാള്‍ നടന്നു. ഒടുവില്‍ അയാളെ ചേര്‍ത്ത് കമ്പനി വികസിപ്പിച്ചു. താമസിയാതെ തന്‍റെ സ്നേഹിതന്മാര്‍ക്ക് നല്കിയ ഒരു പാര്‍ട്ടിയില്‍ വെച്ച് അയാള്‍ ആഹ്ലാദത്തോടെ പ്രഖ്യാപിച്ചു : ഞാന്‍ ആ കമ്പനി പൊളിച്ചു.

ഔട്ട്സോര്‍സിംഗ്

സ്കൂളില്‍ പഠിക്കുന്ന മകന്‍ കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അച്ഛനോട് തിരക്കി: നാലാം ക്ലാസ്സിലെ ഹോംവര്‍ക്ക്‌ ഔട്ട്സോര്‍സിംഗ് ചെയ്യുന്ന കമ്പനികള്‍ ഏതെങ്കിലും ഉണ്ടോ അച്ഛാ?

തുടര്‍ക്കഥ

കല്യാണം കഴിഞ്ഞ് പിറ്റേന്നുമുതല്‍ അവര്‍ വഴക്ക് തുടങ്ങി. അയാളുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങി അവള്‍ തളര്‍ന്നു. ഒടുവില്‍ ഒരു നാള്‍ അവള്‍ മരിച്ചു. സ്നേഹിതരുടെ മുന്നില്‍ അയാള്‍ കുറെ നേരം കരഞ്ഞു. അതൊരു വേനല്‍ക്കാലമായിരുന്നു. അവളുടെ പേരില്‍ അയാള്‍ ഒരു എന്ടോവെമെന്റ്റ് ഉണ്ടാക്കി, കല്യാണമണ്ഡപം പണി കഴിപ്പിച്ചു, കുറികമ്പനി തുടങ്ങി. അങ്ങനെയിരിക്കെ അടുത്ത വേനല്‍ക്കാലം വന്നെത്തി. അപ്പോള്‍ അയാള്‍ പുതിയൊരു കല്യാണം കഴിച്ചു . പിറ്റേന്ന് മുതല്‍ അവര്‍ വഴക്കും തുടങ്ങി.

ശബ്ദതീവ്രത

ഉറക്കെ കരയുന്ന തവളക്കുഞ്ഞിനെ അമ്മ ശബ്ദം താഴ്ത്തി ശാസിച്ചു: " ഒന്നു പതുക്കെ കരയ്. ശബ്ദതീവ്രതയുടെ പേരില്‍ നിയന്ത്രണങ്ങള്‍ വരാന്‍ പോവുന്നു."

2009, ജൂൺ 2, ചൊവ്വാഴ്ച

നേതാവ്

കവലയില്‍ നേതാവിന്റെ പ്രസംഗം ഏറെ നേരം നീണ്ടു . ട്രക്കിലും ബസ്സിലുമായി വന്നെത്തിയ ജനസമുദ്രം ഇരമ്പി. ആവേശത്തോടെ കയ്യടിച്ചു. നേതാവ് എന്തൊക്കെയോ ഉറക്കെയുറക്കെ പ്രഖ്യാപിക്കുകയും ചോദിക്കുകയും ചെയ്യുന്നുണ്ടെന്ന് മാത്രമെ കുട്ടിക്ക് മനസ്സിലായുള്ളൂ. ആള്‍ തിരക്കിനിടയില്‍ കൂട്ടം തെറ്റി പോവാതിരിക്കാന്‍ അവന്‍ അച്ഛന്റെ കൈ മുറുകെ പിടിച്ചു.പ്രസംഗം അവസാനിച്ച് ആളുകള്‍ പിരിഞ്ഞുപോവാന്‍ പിന്നെയും സമയമെടുത്തു. തിരക്കില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് അവര്‍ പുറത്തു കടന്നത്‌. അച്ഛന്‍റെ കൈ പിടിച്ച് തിടുക്കത്തില്‍ നടക്കുന്നതിനിടെ കുട്ടി മെല്ലെ ചോദിച്ചു: ഇപ്പോള്‍ റേഷന്‍കട അടച്ചിട്ടുണ്ടാവും അല്ലെ അച്ഛാ? . അച്ഛന്‍ മറുപടി പറഞ്ഞില്ല. അവന്‍ മനസ്സില്‍ പറഞ്ഞു. നമുക്കിന്നു രാത്രി ഇരുട്ടത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടിവരും.

അഗ്നിപര്‍വതം

ആകാശം പര്‍വ്വതത്തിന്റെ കാതില്‍ മൊഴിഞ്ഞു: "മഞ്ഞുകാലമായി. ഈ കൊടും തണുപ്പില്‍ ഇനി നീ പൊട്ടിതെറിക്കുന്നതെങ്ങനെ ?" പര്‍വതം തണുത്തുറഞ്ഞ ലാവയോട് പറഞ്ഞു: " നിനക്കിനി തിളച്ചുഒഴുകാന്‍ ആവില്ല." ലാവ ആഗാധതയിലെ അഗ്നിയോടു സങ്കടപ്പെട്ടു:" ഇനി നിനക്കൊരിക്കലും എന്നെ ചൂട്പിടിപ്പിക്കാനാവില്ല. " പര്‍വതം നിസ്സഹായതോടെ താഴ്വാരങ്ങളെ നോക്കി.

കടല്‍

തിരക്ക്ഒഴിഞ്ഞ കടല്‍ തീരം . ശാന്തമായ കടല്‍. മണലിലൂടെ അലസയായി അയാള്‍ക്കൊപ്പം അവള്‍ നടന്നു. മറൈന്‍ ഡ്രൈവില്‍ പണി പൂര്‍ത്തിയായിവരുന്ന ബഹുനിലകെട്ടിടത്തെ പറ്റിയാണ് അയാള്‍ കുറച്ചു മുമ്പു പറഞ്ഞുകൊണ്ടിരുന്നത് . ഇപ്പോള്‍ വിദേശ രാജ്യങ്ങളിലേക്ക് പുഷ്പങ്ങള്‍ കയറ്റിഅയക്കല്‍ ചെയ്യുന്നതിനെക്കുറിച്ച്‌ . അവള്‍ എല്ലാം മൂളികേള്‍ക്കുന്നുണ്ടായിരുന്നു. ഇടക്ക് വെച്ച് എപ്പോഴോ അവള്‍ മൂളാന്‍ മറന്നു. അവര്ക്കിടയില്‍ കടല്‍ കലുഷിതമായി .

2009, ജൂൺ 1, തിങ്കളാഴ്‌ച

ചെറിയ/വലിയ മനുഷ്യര്‍

കുട്ടി അച്ഛനോട് ചോദിച്ചു: വലിയ കാര്യങ്ങള്‍ പറയുകയും ചെറിയകാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നവരെ എന്ത് പേരാണു വിളിക്കുക?"
അച്ഛനും സംശയമായി. ചെറിയ മനുഷ്യരെന്നോ, വലിയ മനുഷ്യരെന്നോ അതോ ചെറിയ/വലിയ മനുഷ്യരെന്നോ?

വീട് കത്തുന്നു

ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി ഭാര്യ അയാളോട് പറഞ്ഞു: "നോക്കു, അയല്‍ക്കാരന്റെ വീടിനു തീപ്പിടിച്ചിരിക്കുന്നു. കുറെ ആളുകള്‍ കൂടി തീയണക്കാന്‍ നോക്കുന്നുണ്ട് . ഓടിച്ചെന്ന് അവരെ ഒന്ന്‌ അവരെ സഹായിക്കാന്‍ നോക്കു."
അയാള്‍ വേണ്ടെന്നു തലയാട്ടി." നേരം പുലരട്ടെ. അവരുടെ വീട് സന്ദര്‍ശിച്ച് ദുഃഖം പ്രകടിപ്പിക്കാം . വേണമെങ്കില്‍ വീട് കത്തിക്കലുകളില്‍ പ്രതിഷേധിച്ചു വൈകുന്നേരം ഒരു യോഗവും ജാഥയും സംഘടിപ്പിക്കാം ".
പുതപ്പു തലവഴി മൂടി അയാള്‍ വീണ്ടും ഉറക്കത്തിലേക്ക് ഊളിയിട്ടു.

നല്ല കുട്ടി

ക്ലാസ്സില്‍ ഇടക്കിടെ സംശയങ്ങള്‍ ചോദിക്കുന്നത് ടീച്ചര്‍ക്ക് തീരെ ഇഷ്ടമില്ലായിരുന്നു. അവര്‍ കുട്ടിയെ ഒറ്റയ്ക്ക് സ്റ്റാഫ്‌ റൂമില്‍ വിളിച്ചുശാസിച്ചു : "നീയൊക്കെ ഷൈന്‍ ചെയ്യാന്‍ വേണ്ടിയാണോ ക്ലാസ്സില്‍ വരുന്നതു? " അന്നുമുതല്‍ കുട്ടി സംശയങ്ങള്‍ ചോദിക്കാതെയായി.
അവള്‍ നല്ല കുട്ടിയാണെന്ന് ടീച്ചര്‍ പറഞ്ഞു.