2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

ഹാപ്പി ബര്ത്ഡേ

ഹാപ്പി  ബര്ത്ഡേ

കഴിഞ്ഞ കൊല്ലം വരെ അവളുടെ പിറന്നാൾ  ആഘോഷം  നഗരത്തിലെ ഫ്ലാറ്റിലായിരുന്നു. കൂട്ടുകാരെയും അച്ഛനമ്മമാരുടെ  സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തി  ഞായറാഴ്ച രാത്രിയിലായിരുന്നു ആഘോഷം. അവളുടെ പേരെഴുതിയ വലിയകേയ്ക്ക് . അതിൽ കുത്തി നിറുത്തി കത്തിച്ചുവെച്ച  കുഞ്ഞു മെഴുകുതിരികൾ . അവയെല്ലാം അവൾ ഊതിക്കെടുത്തുമ്പോൾ  എല്ലാവരും ചേർന്ന്  കൈകൊട്ടി ഉറക്കെ പാടുന്ന : ഹാപ്പി  ബര്ത്ഡേ ......"പിന്നെ ബുഫെ  ഭക്ഷണം . രവ്വേറെ  നീണ്ട  ആഘോഷം.

ഇത്തവണ  നാട്ടിൽ  തറവാട്ടിലെ വീട്ടിൽ  വെച്ചായി  പിറന്നാളാഘോഷം . കത്തിച്ചുവെച്ച  നിലവിളക്കിന്  മുന്നിൽ  നാക്കില വെച്ച് അമ്മമ്മ ചോറും  കറികളും  വിളമ്പി . പിന്നെ അവളുടെ മുന്നിലെ നാക്കിലയിൽ . അപ്പുറവും ഇപ്പുറവും ചെറിയമ്മയുടെ കുട്ടികൾ ഇരുന്നു. വിളക്കിന്   ചുറ്റും  വെള്ളം  തളിച്ച്  അമ്മ  പറഞ്ഞു : "കഴിച്ചോളൂ ." അവൾ പിന്നെയും കഴിക്കാതിരിക്കുന്നത്  കണ്ട്  അമ്മമ്മ  ചോദിച്ചു : " എന്താ മോളെ  കഴിക്കാത്തത് ?"

അവൾ  കാത്തിരിക്കുകയായിരുന്നു. വിളക്കൂതി കെടുത്തുന്നതും , ഹാപ്പി ബര്ത്ഡേ  പാടുന്നതും, സമ്മാനപ്പൊതികളുമായി  അതിഥികൾ  എത്തുന്നതുമൊക്കെ .


2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഹർത്താൽ

ഹർത്താൽ :

     ആരോ  ഓർക്കാപുറത്ത്  ആഹ്വാനം ചെയ്ത  ഹർത്താലിൽ  നഗരത്തിലെ അഴിയാത്ത  ഗതാഗതക്കുരുക്ക്  അലിഞ്ഞില്ലാതായി.  ഹര്താലിനെ പറ്റിയുള്ള മുന്നറിവില്ലാതെ  എത്തിപെട്ട  യാത്രക്കാർ  തിടുക്കത്തിൽ നടന്നകന്നതോടെ  തെരുവ്  വിജനമായി .  ചൊവ്വാഴ്ചകളിൽ  അടഞ്ഞു കിടക്കാറുള്ള  തുണിക്കടയുടെ മുൻവശത്ത്  പതിവായി  കത്തികൾ  വില്ക്കാനെത്താറുള്ള ആൾ  നിരാശനായി. വെയിലുനിറഞ്ഞ  പാതയിൽ കണ്ണ്‍  നട്ട് അയാളിരുന്നു.  കുറെ കഴിഞ്ഞപ്പോൾ  തെരുവിന്റെ  അറ്റത്ത്  ഒരാൾ രൂപം  തെളിഞ്ഞു. കച്ചവടക്കാരൻ  പ്രതീക്ഷയോടെ  കാത്തിരുന്നു

     ചൂടിന്റെ കാഠിന്യം  ഒട്ടും ആലോസര പ്പെടുത്തുന്നില്ലെന്ന  നാട്യത്തിൽ  അയാൾ  കുറെ നേരം അങ്ങോട്ടും  ഇങ്ങോട്ടും  നടന്നു. തന്റെ മുന്നിൽ  എത്തുമ്പോൾ  അയാളുടെ  വേഗത കുറയുന്നു എന്ന്  തോന്നിയപ്പോൾ  കച്ചവടക്കാരൻ  തിരക്കി  " എന്താ ചങ്ങാതി, വെയിലത്തഴിച്ചിട്ട  കോഴി പോലെ  ഇങ്ങനെ -" അയ്യാളുടെ   ഫലിതം  നടത്തക്കാരന്  ഇഷ്ട്ടമായി എന്ന് തോന്നുന്നു . അയാൾ  ചിരിച്ചു .
 കച്ചവടക്കാരൻ  ക്ഷണിച്ചു  : " വരൂ ചങ്ങാതി , ഇവിടെ കുറച്ചു നേരം വിശ്രമിക്കാം ."
"എന്നിട്ട് ?"
" നമുക്ക്  എന്തെങ്കിലുമൊക്കെ  സംസാരിച്ചിരിക്കാം ."
" എന്നിട്ട് ? "
" എന്തിനെ പറ്റിയെങ്കിലും  വെറുതെ തര്ക്കിക്കാം ."
" എന്നിട്ട്?"
" തർക്കിച്ച്   തർക്കിച്ച് കോപം  മൂക്കുമ്പോൾ  ഇതിൽ നിന്ന്  ഓരോ കത്തി എടുത്ത്  പരസ്പരം  കുത്തി മരിക്കാം ."
"എന്നിട്ട് ? "
" നാളെ സംസ്ഥാന വ്യാപകമായി ഹര്താലുണ്ടാക്കാം .'

      അത്  ശരിയാണെന്ന് തോന്നിയ അയാൾ  കച്ചവടക്കാരന്റെ മുന്നിൽ  ചമ്രം  പടിഞ്ഞിരുന്നു.  അവർ  തർക്കവിഷയം  ആലോചിച്ചുകൊണ്ടിരിക്കെ  വെയിലിനു പിന്നെയും ചൂട്  കൂടി.