2014 സെപ്റ്റംബർ 6, ശനിയാഴ്‌ച

ഹാപ്പി ബര്ത്ഡേ

ഹാപ്പി  ബര്ത്ഡേ

കഴിഞ്ഞ കൊല്ലം വരെ അവളുടെ പിറന്നാൾ  ആഘോഷം  നഗരത്തിലെ ഫ്ലാറ്റിലായിരുന്നു. കൂട്ടുകാരെയും അച്ഛനമ്മമാരുടെ  സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തി  ഞായറാഴ്ച രാത്രിയിലായിരുന്നു ആഘോഷം. അവളുടെ പേരെഴുതിയ വലിയകേയ്ക്ക് . അതിൽ കുത്തി നിറുത്തി കത്തിച്ചുവെച്ച  കുഞ്ഞു മെഴുകുതിരികൾ . അവയെല്ലാം അവൾ ഊതിക്കെടുത്തുമ്പോൾ  എല്ലാവരും ചേർന്ന്  കൈകൊട്ടി ഉറക്കെ പാടുന്ന : ഹാപ്പി  ബര്ത്ഡേ ......"പിന്നെ ബുഫെ  ഭക്ഷണം . രവ്വേറെ  നീണ്ട  ആഘോഷം.

ഇത്തവണ  നാട്ടിൽ  തറവാട്ടിലെ വീട്ടിൽ  വെച്ചായി  പിറന്നാളാഘോഷം . കത്തിച്ചുവെച്ച  നിലവിളക്കിന്  മുന്നിൽ  നാക്കില വെച്ച് അമ്മമ്മ ചോറും  കറികളും  വിളമ്പി . പിന്നെ അവളുടെ മുന്നിലെ നാക്കിലയിൽ . അപ്പുറവും ഇപ്പുറവും ചെറിയമ്മയുടെ കുട്ടികൾ ഇരുന്നു. വിളക്കിന്   ചുറ്റും  വെള്ളം  തളിച്ച്  അമ്മ  പറഞ്ഞു : "കഴിച്ചോളൂ ." അവൾ പിന്നെയും കഴിക്കാതിരിക്കുന്നത്  കണ്ട്  അമ്മമ്മ  ചോദിച്ചു : " എന്താ മോളെ  കഴിക്കാത്തത് ?"

അവൾ  കാത്തിരിക്കുകയായിരുന്നു. വിളക്കൂതി കെടുത്തുന്നതും , ഹാപ്പി ബര്ത്ഡേ  പാടുന്നതും, സമ്മാനപ്പൊതികളുമായി  അതിഥികൾ  എത്തുന്നതുമൊക്കെ .


2014 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഹർത്താൽ

ഹർത്താൽ :

     ആരോ  ഓർക്കാപുറത്ത്  ആഹ്വാനം ചെയ്ത  ഹർത്താലിൽ  നഗരത്തിലെ അഴിയാത്ത  ഗതാഗതക്കുരുക്ക്  അലിഞ്ഞില്ലാതായി.  ഹര്താലിനെ പറ്റിയുള്ള മുന്നറിവില്ലാതെ  എത്തിപെട്ട  യാത്രക്കാർ  തിടുക്കത്തിൽ നടന്നകന്നതോടെ  തെരുവ്  വിജനമായി .  ചൊവ്വാഴ്ചകളിൽ  അടഞ്ഞു കിടക്കാറുള്ള  തുണിക്കടയുടെ മുൻവശത്ത്  പതിവായി  കത്തികൾ  വില്ക്കാനെത്താറുള്ള ആൾ  നിരാശനായി. വെയിലുനിറഞ്ഞ  പാതയിൽ കണ്ണ്‍  നട്ട് അയാളിരുന്നു.  കുറെ കഴിഞ്ഞപ്പോൾ  തെരുവിന്റെ  അറ്റത്ത്  ഒരാൾ രൂപം  തെളിഞ്ഞു. കച്ചവടക്കാരൻ  പ്രതീക്ഷയോടെ  കാത്തിരുന്നു

     ചൂടിന്റെ കാഠിന്യം  ഒട്ടും ആലോസര പ്പെടുത്തുന്നില്ലെന്ന  നാട്യത്തിൽ  അയാൾ  കുറെ നേരം അങ്ങോട്ടും  ഇങ്ങോട്ടും  നടന്നു. തന്റെ മുന്നിൽ  എത്തുമ്പോൾ  അയാളുടെ  വേഗത കുറയുന്നു എന്ന്  തോന്നിയപ്പോൾ  കച്ചവടക്കാരൻ  തിരക്കി  " എന്താ ചങ്ങാതി, വെയിലത്തഴിച്ചിട്ട  കോഴി പോലെ  ഇങ്ങനെ -" അയ്യാളുടെ   ഫലിതം  നടത്തക്കാരന്  ഇഷ്ട്ടമായി എന്ന് തോന്നുന്നു . അയാൾ  ചിരിച്ചു .
 കച്ചവടക്കാരൻ  ക്ഷണിച്ചു  : " വരൂ ചങ്ങാതി , ഇവിടെ കുറച്ചു നേരം വിശ്രമിക്കാം ."
"എന്നിട്ട് ?"
" നമുക്ക്  എന്തെങ്കിലുമൊക്കെ  സംസാരിച്ചിരിക്കാം ."
" എന്നിട്ട് ? "
" എന്തിനെ പറ്റിയെങ്കിലും  വെറുതെ തര്ക്കിക്കാം ."
" എന്നിട്ട്?"
" തർക്കിച്ച്   തർക്കിച്ച് കോപം  മൂക്കുമ്പോൾ  ഇതിൽ നിന്ന്  ഓരോ കത്തി എടുത്ത്  പരസ്പരം  കുത്തി മരിക്കാം ."
"എന്നിട്ട് ? "
" നാളെ സംസ്ഥാന വ്യാപകമായി ഹര്താലുണ്ടാക്കാം .'

      അത്  ശരിയാണെന്ന് തോന്നിയ അയാൾ  കച്ചവടക്കാരന്റെ മുന്നിൽ  ചമ്രം  പടിഞ്ഞിരുന്നു.  അവർ  തർക്കവിഷയം  ആലോചിച്ചുകൊണ്ടിരിക്കെ  വെയിലിനു പിന്നെയും ചൂട്  കൂടി.


2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

കയ്യൊപ്പ്

കയ്യൊപ്പ്

   കുന്നുകളുടെ  നിറുകയിൽ  മിന്നൽ  പിണറിനെ കാത്ത് ഏറെ നേരമായി നില്ക്കുകയായിരുന്നു , ഒറ്റക്കൊരു  മേഘം .

   താൻ സമ്മാനിച്ച  കയ്യൊപ്പോടെ  മേഘം തിടുക്കത്തിൽ  കുന്നിറങ്ങി  മറയുന്ന കാഴ്ച മിന്നൽ  കൌതുകത്തോടെ  നോക്കി നിന്നു . മേഘങ്ങളുടെ  കാട്ടാനക്കൂട്ടങ്ങൾ  തന്റെ നേരെ  ഓടിയടുക്കുന്ന്തു  കാണ്‍കെ  മിന്നൽ പിണറിനു ആവേശമായി.  അതിനിടെ മഴ ആർത്തു പെയ്യാൻ  തുടങ്ങി.


പുതുവര്ഷം

പുതുവര്ഷം

   പാഴ്ചെടികൾ  ധാരാളമായി വളര്ന്നുനിന്നിരുന്ന  സ്ഥലമായിരുന്നു , അത് . നഗരാര്തിയിലെ ചതുപ്പുനിലം . വേനല്ക്കാലത്ത്  നാടോടികൾ  താല്ക്കാലിക  താവളങ്ങൾ തീർത്  അവിടെ പാര്ത്തിരുന്നു.  പിന്നീടവിടെ  മണ്ണിട്ട്‌ നികത്തി  നക്ഷത്ര ഹോട്ടൽ പണിതു. രാത്രി  വെളിച്ചം നിറഞ്ഞു നില്ല്കുന്ന ധാരാളം  മുറികളുള്ള ഒരു ഭീമാകാരകെട്ടിടം.

   രാത്രി ഏറെ വൈകിയാണ് ഹോട്ടലിൽ നിന്ന് പാട്ടും, വാഹനങ്ങളുടെ ഒച്ചയും  ഉറക്കെ ഉയര്ന്നു കേള്ക്കാൻ തുടങ്ങിയത് .  തെല്ലകലെ  വെളിംപറമ്പിൽ  അന്തി ഉറങ്ങുന്നവർക്ക്  നിദ്രാഭംഗം . പുതുതായി  അവിടെ പാര്ക്കാനെത്തിയ കൂട്ടത്തിലെ  കുട്ടി  അച്ഛനോട്  തിരക്കി. " എന്താ  അച്ഛാ  അവിടെ ബഹളം ?"
"പണക്കാരുടെ  പുതുവര്ഷ ആഘോഷമാണ്  മോനെ."
" എന്ന് വെച്ചാൽ ?"
"'പാട്ടും , ഡാൻസും ,  തീറ്റയും  ഒക്കെയായി. പുലരും വരെ ഉണ്ടാവും ."
കുട്ടിക്ക്  ഇനിയും ചോദിച്ചറിയണമെന്നുണ്ടായിരുന്നു . പകേഷ് അച്ഛൻ അപ്പോഴേക്കും നല്ല ഉറക്കത്തിലായിരുന്നു.
പുതുവര്ഷം  ഇങ്ങനെയാണ്  ആഘോഷിക്കേണ്ടതെന്ന് കുട്ടി  മനസ്സില് കുറിച്ചിട്ടു .


2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

പിന്നാലെ വന്നവർ

പിന്നാലെ വന്നവർ
അല്ലാപ്പോയ്ഴും  മുമ്പേ നടന്നു  ശീലിച്ചവനായിരുന്നു , ഞാൻ .പിന്നാലെ നടന്നു വരുന്നവരുടെ കാലൊച്ചകൾ  കേള്ക്കുന്നത് അങ്ങനെ എനിക്ക്  ഹരമായി.  പിന്തുടരുന്നവരുടെ  എണ്ണം ക്രമേണ  ലക്ഷം  ലക്ഷമാവുമെന്ന്  ഞാൻ സ്വപനം  കണ്ടു.  എന്നാൽ ഒരു ദിവസം  പൊടുന്നനെ അവരെല്ലാം  എന്നെ മറികടന്ന്  പുതിയൊരു  നേതാവിന്റെ  പിറകെ ധൃതിയിൽ  നടന്നു നീങ്ങുന്നത്‌  എന്നെ ആശങ്കാകുലനാക്കി . പിറകിൽ  കട്ടി കൂടുന്ന ശൂന്യത  എന്നെ ഭയപ്പെടുത്താൻ  തുടങ്ങിയപ്പോൾ  ഞാൻ   ഇടവഴികളിലൂടെ  തിരക്കിട്ട് നടക്കാൻ തുടങ്ങി.  രാജപാതകളിലേക്ക്  എളുപ്പ വഴികളൊന്നു മില്ലെന്നു  മനസ്സ് ഓർമപ്പെടുത്താൻ  തുടങ്ങിയതോടെ ഞാൻ  അസ്വസ്ഥനായി .

2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

സർവീസ് സ്റ്റോറി

സർവീസ് സ്റ്റോറി
പെൻഷൻ പറ്റി വീട്ടിൽ വന്നതിന്റെ  പിറ്റേന്ന് മുതൽ  അയാൾ ആലോചനയിലായിരുന്നു . ഇന് എന്ത് ചെയ്യണം ? സിവിൽ സർവിസ് പരീക്ഷക്ക്‌  കുട്ടികളെ പരിശീലിപ്പിക്കാനുള്ള  ഒരു സ്ഥാപനം  ടൌണിൽ  തുടങ്ങിയാലോ  എന്നാലോചിച്ചു . അതല്ലെങ്ങിൽ കുറെ വില്ലകൾ  പണിയിച്ചിട്ടു വാടകയ്ക്ക്  കൊടുത്ത്  മിണ്ടാതിരിക്കുക.  അതിനിടയിലാണ്  നിങ്ങള്ക്കൊരു  സർവീസ് സ്റ്റോറി എഴുതിക്കൂടെ എന്ന് ഭാര്യ ചോദിച്ചത്.  ആ ഐഡിയ  അയാൾക്ക്‌ നന്നേ ബോധിച്ചു .  അത് തന്നെ ചെയ്തുകളയാം . അത്യാവശം  എരിവും പുളിയും ചേർത്തൊരു സാധനം. നിറുത്തിപ്പൊരിക്കാൻ പലപ്പോഴായി  മേലുദ്യോഗസ്ഥരായിരുന്ന  നിരവധി പേരുണ്ടല്ലോ, ജീവിച്ചിരിക്കുന്നവരും  മരിച്ചുപോയവരുമായി. പലപ്പോഴായി തന്നെ നിറുത്തിപ്പൊരിച്ചവർ.  മരിച്ചവരെ  പറ്റി  ഗൌരവമുള്ള  ആരോപണങ്ങൾ  ഉന്നയിക്കുകയുമാവം . ഡ്രാഫ്റ്റ്  എഴുതിക്കഴിഞ്ഞാൽ  എഡിറ്ടിങ്ങിനായി ജേർണലിസം പഠിച്ച കുട്ടികളിലാരെയെങ്കിലും  ഏർപ്പാടാക്കാം. അങ്ങനെ അയാൾ  അന്ന് മുതൽ സർവീസ് സ്റ്റോറി എഴുതാൻ  തുടങ്ങി .

2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

നട്ടെല്ല്

നട്ടെല്ല് 

പഠിക്കാൻ  അയാൾ മിടുക്കനായിരുന്നു. എല്ലാ വര്ഷവും  സ്കൂളിൽ  ഒന്നാമൻ . വാർഷികത്തിന്   സ്റ്റൈജിൽ കയറി സമ്മാനങ്ങൾ  വാങ്ങുന്നത്  അഭിമാനത്തോടെ  വീട്ടുകാർ വീക്ഷിച്ചു . വീട്ടിലെ സ്വീകരണ മുറിയിലെ ഷോ കെസിൽ  പുരസ്കാരങ്ങൾ നിറയുന്നത്  അവർ സന്തോഷത്തോടെ കണ്ടു.

ഉദ്യോഗസ്ഥനായി തീര്ന്നതോടെ  മേലുദ്യോഗസ്ഥരുടെ മുന്നിൽ അയാൾക്ക്‌ നട്ടെല്ല് കുറേശെ  വളക്കേണ്ടി  വന്നു.  അന്നൊക്കെ ജോലിയിൽ നിന്ന് വിരമിച്ച്‌ വിശ്രമ ജീവിതം നയിക്കുന്ന കാലത്ത് തനിക്ക് പഴയപോലെ  തന്റെ ഗ്രാമ വീഥികളിലൂടെ  നട്ടെല്ല് നിവര്ത്തി  നടക്കാമല്ലോ എന്ന് അയാൾ ആശ്വസിച്ചു .  അതും  ഫലിച്ചില്ല .  നിവര്ത്താനാവാത്ത വിധം തന്റെ  നട്ടെല്ല്  വളഞ്ഞു പോയതായി അയാൾ ദുഖത്തോടെ  മനസ്സിലാക്കി.


2012 മാർച്ച് 7, ബുധനാഴ്‌ച

ബുദ്ധിശക്തി .

മകന് ആവേശം . വിക്കറ്റെടുത്ത കളിക്കാരന്‍ മുഷ്ടിചുരുട്ടി അന്തരീക്ഷത്തില്‍ ചാടിയിടിച്ചു .കളിക്കാരുടെ ആഹ്ലാദആരവങ്ങള്‍ക്കിടയില്‍ വിക്കറ്റ് നഷപ്പെടുത്തിയ ബാറ്റ്സ്മാന്റെ മുഖത്ത് പരന്ന നിരാശ.
" നോക്കൂ അച്ഛാ . ഒരു ബുദ്ധിരാക്ഷസന്റെ തികഞ്ഞ നിയന്ത്രണത്തോടെയുള്ള രോഷപ്രകടനമല്ലേ ആ കണ്ണുകളില്‍ ?"
മകന്‍ പറയുന്നത് മുഴുവന്‍ അച്ഛന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അടുത്ത പന്തിനായി അവര്‍ കാത്തിരുന്നു.
അടുത്ത പന്തില്‍ ബാറ്സ്മന്‍ ഒരു സിക്സര്‍ പറത്തി. സ്ക്രീനില്‍ കളിക്കാരന്റെ ക്ലോസ്അപ്പ്‌ . തീക്ഷ്ണ ബുദ്ധിശക്തിയുള്ള ഒരു കളിക്കാരന് മാത്രമേ ഇങ്ങനെയൊക്കെ ബാറ്റുചെയ്യാന്‍ സാധിക്കൂഎന്നു മകന്റെ കമന്റ് .

പത്താംക്ലാസ്സുമുതല്‍ അയ്യെയസ് വരെ ഒന്നാം റാങ്ക് നേടിയ അച്ഛന്‍, ബുദ്ധിശക്തിയുടെ അളവുകോല്‍ മനസ്സിലാക്കാന്‍ കഴിയാതെ അടുത്ത പന്തിനു മുമ്പുള്ള ശബ്ദായമാനമായ ഒരു കൊമേര്‍ഷ്യല്‍ ബ്രൈക്കിനിടെ മിഴിച്ചിരുന്നു.

2012 മാർച്ച് 1, വ്യാഴാഴ്‌ച

ക്ലോണിംഗ് .

ക്ലോണിംഗ് :
തിരുവോണദിവസം നാടുകാണാന്‍ എത്തിയ മഹാബലിയെ കവലയില്‍ ഓണമാഘോഷിച്ചു നിന്ന ഒരു സ്ന്ഘം ആളുകള്‍ വളഞ്ഞു . ഓണത്തിന്റെ ലഹരിയില്‍ ആയിരുന്ന അവര്‍ അദേഹത്തെ നേതാവിന്റെ വീട്ടുമുറ്റത്ത്‌ ഹാജരാക്കി .

ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ ഉമ്മറത്തെ കസേരയില്‍ ഇരുന്ന നേതാവ് മഹാബലിയെ ഏറെ നേരം സൂക്ഷിച്ചുനോക്കി.
" ഇയാളെ എന്ത് ചെയ്യണം, നേതാവേ ? "
അനുയായികളുടെ അക്ഷമ നേതാവ് മനസ്സിലാക്കുന്നുണ്ടായിരുന്നു.
"ചക്രവര്‍ത്തിമാരുടെ കാലമൊക്കെ കഴിഞ്ഞില്ലേ? ജനായത്ത രീതിയില്‍ ഭൂരിപക്ഷഭിപ്രായം നോക്കി നിങ്ങള്‍ തന്നെ ഒരു തീരുമാനം എടുത്തു എന്നെ അറിയിക്കുക."
നേതാവ് ഉച്ചമയക്കത്തിലേക്കു തിരിച്ചു പോയി. അനുയായികള്‍ ചെറിയ സംഘങ്ങളായി ചര്‍ച്ച തുടങ്ങി. പിന്നീട് സംഘ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച. എല്ലാം കൌതുകത്തോടെ ശ്രദ്ധിച്ചു മഹാബലി ചുമരും ചാരി നിന്നു.
അനുയായികളുടെ തീരുമാനം ഏകപക്ഷീയമായിരുന്നു . അത് ഇങ്ങനെ. സായിപ്പിനെ വരുത്തി ക്ലോണിംഗ് നടത്തിച്ചു ആയിരക്കണക്കിന് മഹാബലിമാരെ സൃഷ്ടിക്കാം . ഓരോ ഗ്രാമത്തിലേക്കും ഓരോന്ന് വീതം . ബാകി വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തു കുറച്ചു വിദേശ നാണ്യം നേടാം. യുദ്ധകാലഅടിസ്ഥാനത്തില്‍ അടുത്ത ഓണത്തിന് മുമ്പായി നടപ്പാക്കേണ്ട ഒരു തീവ്ര യത്ന പരിപാടിയാണ് ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. നേതാവ് ഉണര്‍ന്നു. ഒന്നും മനസ്സിലാവാതെ മഹാബലി പകച്ചു നിന്നു.

2009 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ആശ്രിതവല്സലന്‍

ആശ്രിതവല്സലനായ ഒരു നേതാവുണ്ടായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍. ഗ്രാമവാസികള്‍ അദേഹത്തെ പ്രീതിപ്പെടുത്തി കാര്യങ്ങള്‍ സാധിച്ചുപോന്നു. ഞങ്ങളില്‍ ഒരാള്‍ മാത്രം നേതാവിനെ ഗൌനിക്കാന്‍ മിനക്കെട്ടില്ല. കാര്യങ്ങള്‍ കേട്ടറിഞ്ഞ നേതാവ് അയാളെ തേടിച്ചെന്നു, സ്നേഹം പ്രകടിപ്പിച്ചു. സ്നേഹിച്ച് സ്നേഹിച്ച് അയാളെ നേതാവ് കൊന്നു.

നമ്മള്‍

ഭരണ കക്ഷി യുടെ നേതാവ് പറഞ്ഞു : "ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. ഞങ്ങള്‍ രാജി വെക്കില്ല. "
പ്രതിപക്ഷ പാര്‍ടിയുടെ നേതാവ് പറഞ്ഞു:" ഈ സര്‍ക്കാര്‍ രാജിവെച്ചേ മതിയാവൂ. ജനങ്ങള്‍ ഞങ്ങള്‍ ക്കൊപ്പമാണ്. "
നേതാക്കളുടെ പ്രസംഗം കേട്ടുമടങ്ങുകയായിരുന്ന കുട്ടി അച്ഛനോട് ചോദിച്ചു. " അപ്പോള്‍ നമ്മളൊക്കെ ആരാണ് അച്ഛാ? "
അച്ഛന്‍ മറുപടി പറഞ്ഞു: " നമ്മളൊക്കെ വോട്ടര്‍മാര്‍ മാത്രമാണ് മോനേ. തിരഞ്ഞെടുപ്പ്കാലത്തു മാത്രം ആവശ്യമുള്ളവര്‍ ."

2009 ജൂലൈ 10, വെള്ളിയാഴ്‌ച

മഴക്കാലം

മഴ ചാറാന്‍ തുടങ്ങിയതോടെ തവളക്കുഞ്ഞ് സന്തോഷത്തിലായി . അവന്‍ കൂട്ടുകാരെയെല്ലാം വിളിച്ചുവരുത്തി ഉറക്കെ പാടാന്‍ തുടങ്ങി. മഴ കനത്തു വന്നു. ക്രമേണ മഴവെള്ളം ചുവക്കുന്നത് കണ്ടതോടെ അവരെല്ലാം പരിഭ്രമിച്ചു പാട്ടു നിറുത്തി കിണറ്റിലേക്ക് തന്നെ എടുത്തു ചാടി. മഴവെള്ളം നിറഞ്ഞ കിണറും തവളക്കുഞ്ഞുങ്ങളും പൊടുന്നനെ അപ്രത്യക്ഷരായി.

കഥകള്‍

അവര്‍ കുട്ടിക്കാലം മുതല്‍ സ്നേഹിതന്മാര്‍ ആയിരുന്നു. ഒരാള്‍ പുരസ്കാര കമ്മിറ്റി ചെയര്‍മാന്‍ ആയപ്പോള്‍ അപരന്‍ വളരെ സന്തോഷിച്ചു. തനിക്കും കമ്മിറ്റിയില്‍ സ്ഥാനം കിട്ടുമല്ലോ. എന്നാല്‍ തന്നെ തഴഞ്ഞ് മറ്റൊരാളെ കമ്മിറ്റിയില്‍ എടുത്തപ്പോള്‍ അയാള്‍ക്ക് ദുഃഖം തോന്നി . ദുഃഖം പിന്നെ ക്രോധമാവാന്‍ ഏറെ സമയമെടുത്തില്ല. പഴയ കൂട്ടുകാരനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റിയ കഥകള്‍ എഴുതുകയെന്ന സര്ഗാല്മകസൃഷ്ടികര്‍മത്തില്‍ അയാള്‍ അന്നുമുതല്‍ ഏര്‍പ്പെടാന്‍ തുടങ്ങി.

2009 ജൂൺ 13, ശനിയാഴ്‌ച

മുഖാമുഖം

അഭിമുഖത്തിന്‌ വന്ന മാധ്യമ പ്രതിനിധിയോടു കഥാകൃത്തായ എന്റെ സ്നേഹിതന്‍ പറഞ്ഞു: "നമ്മുടെയൊക്കെ ജീവിതം അതീവ സങ്ങ്കീര്നം ആയിരിക്കുന്നു." അഭിമുഖം അവസാനിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍ പോയപ്പോള്‍ ഞാന്‍ സ്നേഹിതനോട് ചോദിച്ചു." രാവിലെ ഓഫീസില്‍ പോയി കുറച്ചു നേരമിരുന്നു വീട്ടില്‍ തിരിച്ചെത്തി ഉച്ച ഊണ് കഴിച്ചു ഉറങ്ങുന്നു. മാസാവസാനം കനത്ത ശമ്പളം വാങ്ങുന്നു. ഭാര്യക്കും നല്ല ശമ്പളം . സീരിയലുകള്‍ക്ക് കഥയെഴുതി കാശുണ്ടാക്കുന്നു . വലിയ വീടും വിലകൂടിയ കാറും ഒക്കെയായി .. പിന്നെ എവിടെയാണ് സന്കീര്‍ ണത ?"
എന്റെ ചോദ്യം കേട്ടില്ലെന്നു നടിച്ച് അയാള്‍ വാര്‍ത്തകളില്‍ ശ്രദ്ധിച്ച് ഇരുന്നു.

പ്രതികരണം

യുവതലമുറയുടെ പ്രതികരണശേഷിയെക്കുറിച്ചായിരുന്നു ടൌണ്‍ഹാളില്‍ സെമിനാര്‍. സംസാരിച്ചവരെല്ലാം ഇന്നത്തെ യുവാക്കള്‍ പ്രതികരണശേഷി കുറഞ്ഞവര്‍ ആണെന്ന് അഭിപ്രായപ്പെട്ടു. അധ്യക്ഷന്‍ പറഞ്ഞു.:" നിങ്ങള്‍ പ്രതികരിക്കണം , ചിലപ്പോഴൊക്കെ രൂക്ഷമായി തന്നെ."
സെമ്നാര്‍ കഴിഞ്ഞ് ആളുകള്‍ മടങ്ങി. ഒരുസംഘം പാതയോരത്തെ ഹോട്ടലില്‍ കയറി പൊറോട്ടയും ചിക്കന്‍ കറിയും കഴിച്ചു. കാശുചോദിച്ച ഹോട്ടല്‍ ഉടമയുമായി വഴക്കുണ്ടാക്കി. വഴക്ക് മൂത്തപ്പോള്‍ അവര്‍ ഹോട്ടല്‍ തല്ലിപ്പൊളിച്ചു.
അങ്ങനെ പ്രതികരിക്കാന്‍ അറിയാമെന്ന് അവര്‍ പ്രതികരിച്ചു.

2009 ജൂൺ 7, ഞായറാഴ്‌ച

ദാഹം

ഉച്ചയുറക്കത്തില്‍നിന്ന് വിളിച്ച്ഉണര്‍ത്തിയതിനു ക്ഷമ ചോദിച്ച് വാതില്‍ക്കല്‍ നിന്ന കാഷായ വസ്ത്രധാരി മൃദുവായി മൊഴിഞ്ഞു ." ദാഹിക്കുന്നു, ഭഗിനി."
അവള്‍ ചുക്ക് വെള്ളവുമായി ഉമ്മറത്ത്‌ തിരിച്ചെത്തി. പാത്രത്തില്‍ നീട്ടിയ വെള്ളം വാങ്ങാതെ പൊടുന്നനെ അവളുടെ താലിമാല വലിച്ചുപൊട്ടിച്ച് മീനത്തിലെ ഉച്ചചൂടിലേക്ക് അയാള്‍ ബൈക്ക് പറത്തുന്നത് അമ്പരപ്പോടെ നോക്കിനിന്ന അവള്‍ ഉറക്കെ കരയാന്‍ ഒരു നിമിഷം മറന്നു.

2009 ജൂൺ 5, വെള്ളിയാഴ്‌ച

പുതുമുഖം

ഷൂട്ടിംഗ് ലൊക്കെഷനില്‍ അഭിമുഖത്തിന് വന്ന പത്രലേഖകനോട് നടി പറഞ്ഞു.:" ഇതുവരെ ചെയ്തിട്ടില്ലാത്ത അത്ര വ്യത്യസ്തമായ റോള്‍ ആണ് എനിക്ക് ഈ ചിത്രത്തില്‍. വല്ലാത്ത ഒരു ഇന്‍വോള്‍മെന്റ് തോന്നുന്നു. എന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ല് ആവും ഈ ചിത്രം. ഒരു ദേശിയ പുരസ്കാരത്തിന് വക ഉണ്ടെന്നാണ്‌ ഡയറക്ടര്‍സാര്‍ പറയുന്നത്."

കഴിഞ്ഞ പതിനാറു ചിത്രങ്ങ്ളിലെയും വേഷങ്ങളെ പറ്റി നടി ഇതുതന്നെയാണ് പറഞ്ഞതെന്ന് അഭിമുഖകാരന് അറിയില്ലായിരുന്നു. കാരണം അയാള്‍ പുതുമുഖമായിരുന്നുവല്ലോ.

വേനല്‍ക്കാലവസതി

കായലോരത്ത് ഒരു വേനല്‍ക്കാലവസതി യൌവനകാലം മുതല്‍ അച്ഛന്റെ മോഹമായിരുന്നു. തീവ്രമായ ഒരു പ്രണയ ബന്ധം പോലെ അച്ഛനത് മരിക്കുന്നത് വരെ നിലനിര്‍ത്തി . വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തോടൊപ്പം കുറച്ചു ദിവസം അവിടെ താമസിക്കാന്‍ അഛന്‍ മാറ്റിവെച്ചു. അവര്‍ അവിടെ ചെലവഴിച്ച നാളുകളുടെ ചാരുത അമ്മ ആവര്‍ത്തിച്ചിരുന്ന പഴയ കഥകളിലൂടെ അവന്റെ മനസ്സില്‍ തെളിഞ്ഞുവന്നു.

തന്‍റെ മകന്‍ വലുതായി വിവാഹിതന്‍ ആയപ്പോള്‍ മധുവിധു നാളുകള്‍ അവിടെ ആവാമെന്ന് അമ്മയാണ് നിര്‍ദേശിച്ചത്. കായലില്‍ നിന്നു വരുന്ന ശുദ്ധമായ കാറ്റ്, കായല്‍ വെളളത്തില്‍ വീണുകിടക്കുന്ന പൂനിലാവ്‌, പൊരിച്ച കായല്‍മീന്‍ , നല്ലവരായ ഗ്രാമവാസികള്‍ ... നഗരവധുവിനു അയാള്‍ പ്രലോഭനങ്ങള്‍ നല്കി.

ഏറെക്കാലം പൂട്ടിക്കിടന്ന ജനലുകളും വാതിലുകളും അവര്‍ സാന്ധ്യവെളിച്ചത്തിലേയ്ക്കു തുറന്നിട്ടു. പൊടുന്നനെ കായലില്‍നിന്നു അടിച്ചുകയറിയ കാറ്റു മുറിയല്‍ ദുര്‍ഗന്ധം നിറച്ചു. കൊതുകുകളുടെ സംഘങ്ങളുടെ നിറുത്താത്ത ആക്രമണം . കായലോരത്ത് കൂട്ടിയിട്ട ചെറിയ മാലിന്യത്തില്‍ നിന്നു ഉയരുന്ന ചീത്ത ഗന്ധം . കടിപിടി കൂടുന്ന നായ്ക്കളുടെ ഒച്ചകള്‍ . പിന്നെ എന്തൊക്കെയോ അപശബ്ദങ്ങള്‍ . കായലോര വസതിയിലെ ആദ്യരാത്രി തങ്ങള്‍ക്കു വിനയാവുമെന്ന് ഉറപ്പായപ്പോള്‍ ഇരുട്ട് അധികംആവുംമുമ്പു അവര്‍ മടക്കയാത്ര തുടങ്ങി.

2009 ജൂൺ 3, ബുധനാഴ്‌ച

പതിമൂന്നാമന്‍

പന്ത്രണ്ടുപേര്‍ ചേര്ന്നു ഒരു കമ്പനി ഉണ്ടാക്കി. അത് നന്നായി നടന്നു വരികയായിരുന്നു. അതിനിടെ അതില്‍ പങ്കു ചേരണമെന്ന കടുത്ത ആഗ്രഹം പ്രകടിപ്പിച്ച്‌ ഒരു പതിമൂന്നാമന്‍ വന്നു . അയാള്‍ മറ്റുള്ളവരുടെ പിന്നാലെ തന്റെ ആഗ്രഹപൂര്‍ത്തിക്കായി കുറെ നാള്‍ നടന്നു. ഒടുവില്‍ അയാളെ ചേര്‍ത്ത് കമ്പനി വികസിപ്പിച്ചു. താമസിയാതെ തന്‍റെ സ്നേഹിതന്മാര്‍ക്ക് നല്കിയ ഒരു പാര്‍ട്ടിയില്‍ വെച്ച് അയാള്‍ ആഹ്ലാദത്തോടെ പ്രഖ്യാപിച്ചു : ഞാന്‍ ആ കമ്പനി പൊളിച്ചു.

ഔട്ട്സോര്‍സിംഗ്

സ്കൂളില്‍ പഠിക്കുന്ന മകന്‍ കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അച്ഛനോട് തിരക്കി: നാലാം ക്ലാസ്സിലെ ഹോംവര്‍ക്ക്‌ ഔട്ട്സോര്‍സിംഗ് ചെയ്യുന്ന കമ്പനികള്‍ ഏതെങ്കിലും ഉണ്ടോ അച്ഛാ?